This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളി, കുളിപ്പുര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുളി, കുളിപ്പുര

ശുചിത്വത്തിനുവേണ്ടിയോ ചികിത്സയുടെ ഭാഗമായോ അന്തരീക്ഷവായു ഒഴികെയുള്ള ഏതെങ്കിലും മാധ്യമം കൊണ്ട്‌ ശരീരം കഴുകുന്ന പ്രക്രിയ. കുളിക്കുന്നതിനുള്ള കെട്ടിടത്തെ കുളിപ്പുര എന്നും മുറിയെ കുളിമുറി എന്നും കടവിനെ കുളിക്കടവ്‌ (സ്‌നാനഘട്ടം) എന്നും പറഞ്ഞുവരുന്നു. കടല്‍ , നദി, കുളം തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്ന പതിവാണ്‌ പുരാതനമായുള്ളത്‌. സ്‌നാനം മനോമലത്യാഗമാണെന്നു മഹാഭാരതത്തില്‍ പ്രസ്‌താവിക്കുന്നു.

പൗരസ്‌ത്യരാജ്യങ്ങളിലാണ്‌ സ്‌നാനകര്‍മം ഒരു ആചാരമായി കരുതപ്പെട്ടു തുടങ്ങിയത്‌. ഹിന്ദുക്കള്‍, ജൂതന്മാര്‍, ബുദ്ധമതക്കാര്‍, മുസ്‌ലിങ്ങള്‍, ഗ്രീക്കുകാര്‍ എന്നിവര്‍ അതിപുരാതനകാലം മുതല്‌ക്കേ സ്‌നാനം ഒരു ദൈനംദിനകര്‍മമായി അനുഷ്‌ഠിച്ചുവന്നിരുന്നു. കുളിയും ജപവും ഹിന്ദുക്കളുടെ നിത്യകര്‍മത്തില്‍ പ്പെട്ടതാണ്‌. പാര്‍ഥിവം, വാരുണം, ആഗ്നേയം, വായവ്യം, ബ്രാഹ്മം എന്ന്‌ കുളി അഞ്ചുതരത്തിലുണ്ടെന്നും മൃദാദികൊണ്ടുള്ളത്‌ പാര്‍ഥിവവും ജലംകൊണ്ടുള്ളത്‌ വാരുണവും ഭസ്‌മംകൊണ്ടുള്ളത്‌ ആഗ്നേയവും ഗോരജസ്സുകൊണ്ടുള്ളതു വായവ്യവും "ആപോഹിഷ്‌ടാ' എന്ന മന്ത്രംകൊണ്ടുള്ളത്‌ ബ്രാഹ്മവുമാണെന്നും മനുസ്‌മൃതിയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. യോഗാംഗങ്ങളില്‍ ഒന്നായ "നിയമ'ത്തിലെ ബാഹ്യശൗചം സ്‌നാനംകൊണ്ടുള്ളതാണ്‌.

വേദങ്ങളിലും ധര്‍മശാസ്‌ത്രങ്ങളിലും യാഗാദികര്‍മങ്ങളുടെ അവസാനത്തിലെ ദീക്ഷാന്തസ്‌നാന (അവഭൃഥസ്‌നാനം)ത്തെക്കുറിച്ചു വിസ്‌തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌. മഹാഭാഗവതത്തില്‍ രാജസൂയാന്തത്തിലുള്ള യുധിഷ്‌ഠിരന്റെ അവഭൃഥസ്‌നാനത്തെപ്പറ്റിയും പ്രഭാസതീര്‍ഥത്തിലെ വസുദേവന്റെ ദീക്ഷാന്തസ്‌നാനത്തെപ്പറ്റിയും പരാമര്‍ശം കാണുന്നു. ക്ഷേത്രങ്ങളില്‍ പ്രതിദിനം നടത്തുന്ന അഭിഷേകങ്ങളും ഉത്സവാന്തത്തിലുള്ള ആറാട്ടും ദൈവികമായ സ്‌നാനംതന്നെയാണ്‌. റോമാക്കാരും കുളിക്ക്‌ പ്രാധാന്യം നല്‌കിയിരുന്നു. അവര്‍ കുടിയേറ്റ സ്ഥലങ്ങളിലെല്ലാം "തെര്‍മേ' എന്നറിയപ്പെട്ടിരുന്ന സ്‌നാനഗൃഹങ്ങള്‍ പണികഴിപ്പിച്ചു തുടങ്ങിയതോടെ പാശ്ചാത്യനാടുകളില്‍ കുളി പ്രചരിച്ചു.

സിന്ധുനദീതടത്തിലുള്ള മൊഹന്‍ജൊദാരോയിലും ക്രീറ്റുദ്വീപിലെ നോസോസിലും(Knossos) നെടത്തിയ ഉത്‌ഖനനങ്ങളില്‍ നിന്ന്‌ ഏറ്റവും പ്രാചീനമായ സ്‌നാനസമ്പ്രദായങ്ങളെക്കുറിച്ച്‌ പുരാവസ്‌തുഗവേഷകര്‍ക്ക്‌ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. മൊഹന്‍ജൊദാരോയില്‍ മിക്കഭവനങ്ങളിലും സമാന്തരങ്ങളായ കുഴലുകളോടുകൂടിയ കുളിപ്പുരകളും മുകളിലത്തെ നിലകളിലേക്ക്‌ ഇഷ്‌ടികക്കെട്ടുകളില്‍ ഉറപ്പിച്ചു നീട്ടിയിരിക്കുന്ന ജലക്കുഴലുകളും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. 11.89 മീ. നീളവും 7.01 മീ. വീതിയുമുള്ള ഒരു പൊതുസ്‌നാനഘട്ടവും അവിടെ ഉണ്ടായിരുന്നതായി കണ്ടു. ബി.സി. 3250-നും 2750-നും ഇടയ്‌ക്കായിരിക്കണം ഇവ നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. 4000 വര്‍ഷത്തിനുമുമ്പുതന്നെ ക്രീറ്റിലെ മിനോവന്‍ സംസ്‌കാരത്തില്‍ കുളിപ്പുരകളും കുളിത്തൊട്ടികളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു. പുരാതന-ഈജിപ്‌തിലെ കൊട്ടാരങ്ങളില്‍ കുളിമുറികള്‍ ഉണ്ടായിരുന്നു എന്നതിന്‌ തെളിവുകളുണ്ടെങ്കിലും അവശിഷ്‌ടങ്ങളില്‍ നിന്ന്‌ അവയുടെ ഘടന ശരിയായി മനസ്സിലാക്കാന്‍ പ്രയാസമാണ്‌. ഈജിയന്‍ സംസ്‌കാരകാലത്തെ കൊട്ടാരങ്ങളിലെ കുളിമുറികളാണ്‌ അവശേഷിക്കുന്ന ഏറ്റവും പുരാതനമായ തെളിവുകള്‍. ഈജിയന്‍ ജലവിതരണക്കുഴലുകളും ജലം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളും ഘടനതന്നെയും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്‌. നോസസ്‌, ഫെയ്‌സ്റ്റോസ്‌ (ബി.സി. 1700-1400) എന്നിവരുടെ കൊട്ടാരത്തിലെ കുളിമുറികള്‍ എടുത്തുപറയത്തക്ക പ്രാധാന്യമുള്ളവയാണ്‌.

ഗ്രീക്കുകാര്‍ കുളിക്ക്‌ വളരെ പ്രാധാന്യം നല്‌കിയിരുന്നുവെന്നു കാണാം. ശില്‌പങ്ങളില്‍ നിന്നും ചഷകങ്ങളിലെ ചിത്രാലങ്കാരങ്ങളില്‍ നിന്നും കുളിയുള്‍പ്പെടെ അന്നത്തെ ആചാരമര്യാദകളെപ്പറ്റി നമുക്ക്‌ അറിവു ലഭിക്കുന്നു. പ്രാചീനകാലം മുതല്‌ക്കേ ഗ്രീക്കുകാര്‍ കൃത്രിമ ജലധാരയും കുളിത്തൊട്ടിയും ഉപയോഗിച്ചിരുന്നു. സമൂഹസ്‌നാനഘട്ടങ്ങള്‍ ഗ്രീസില്‍ ഉണ്ടായിരുന്നുവെങ്കിലും അതിപുരാതനകാലത്ത്‌ അവ ഉപയോഗത്തിലിരുന്നു എന്നതിനു തെളിവുകള്‍ ഇല്ല. ഗ്രീസിലെ പുരാതന സ്‌നാനസമ്പ്രദായങ്ങളെപ്പറ്റി ഹോമറിന്റെ കൃതികളില്‍ പരാമര്‍ശങ്ങളുണ്ട്‌. ട്രായിയുദ്ധം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടയ്‌ക്കു യുളീസസ്‌ സെര്‍ജി എന്ന മന്ത്രവാദിനിയുടെ അതിഥിയായി അവരുടെ കൊട്ടാരത്തില്‍ കഴിയുന്നതിനെപ്പറ്റി ഹോമര്‍ വര്‍ണിച്ചിട്ടുണ്ട്‌. മിനുസമുള്ള മാര്‍ബിള്‍കൊണ്ടു നിര്‍മിച്ച കുളിമുറിയിലെ കുളിത്തൊട്ടിയില്‍ നിറച്ചിട്ടുള്ള ചെറുചൂടുവെള്ളത്തില്‍ യുളീസസ്‌ കുളിച്ചു വന്നപ്പോഴേക്ക്‌ സെര്‍ജി അദ്ദേഹത്തെ വാസനദ്രവ്യങ്ങള്‍ പൂശി ഉന്മേഷവാനാക്കിയത്ര. ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുക എന്ന പൗരസ്‌ത്യരുടെ രീതിയില്‍ നിന്ന്‌ ഭിന്നമായി, സ്‌നാനഗൃഹങ്ങള്‍ നിര്‍മിച്ച്‌ കുളിക്കായി ഉപയോഗിക്കുക എന്ന ഗ്രീക്കുസമ്പ്രദായമായിരിക്കണം പാശ്ചാത്യര്‍ അനുകരിച്ചത്‌.

കുളിയുടെ കാര്യത്തിലും ശുചിത്വത്തിലും വളരെ നിഷ്‌കര്‍ഷയുള്ളവരായിരുന്നു ഈജിപ്‌തുകാര്‍. മലയാളികളെപ്പോലെ അവരും കുളി ഒരു നിര്‍ബന്ധമായ ആചാരമായി കരുതിയിരുന്നു. പ്രാക്തനകാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ കുളി ഏറ്റവും പ്രധാനമായ ഒരു ചടങ്ങായി അംഗീകരിച്ചിരിക്കുന്നു. അവരുടെ എല്ലാ മതാനുഷ്‌ഠാനകര്‍മങ്ങളും സ്‌നാനത്തോടുകൂടിയാണ്‌ ആരംഭിക്കുന്നത്‌. ശരീരശുദ്ധി ഉദ്ദേശിച്ചായിരിക്കണം മതാചാര്യന്മാര്‍ കുളി ഒരു നിര്‍ബന്ധകര്‍മമാക്കിയത്‌. ആചാരങ്ങള്‍ നിര്‍വിഘ്‌നം തുടരുന്നതിനും തദ്വാരാ സമുദായത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനുംവേണ്ടി അവര്‍ കുളിയെ മതനിയമങ്ങളുമായി ബന്ധപ്പെടുത്തി. ഹിന്ദു ദേവാലയങ്ങളോടനുബന്ധിച്ച്‌ കുളിപ്പുരകളും സ്‌നാനഘട്ടങ്ങളും നിര്‍ബന്ധമാക്കിയിരിക്കുന്നത്‌ ഇതിനു തെളിവാണ്‌. പുണ്യനദികളില്‍ മുങ്ങിക്കുളിക്കുന്നത്‌ ജന്മസാഫല്യമായി ഹിന്ദുക്കള്‍ കരുതുന്നു.

ശുദ്ധി, അശുദ്ധി എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ സംസ്‌കൃതഗ്രന്ഥങ്ങളില്‍ കാണാം. ആശൗചനിര്‍ണയം, ശുദ്ധിതത്ത്വം, ശുദ്ധിമയൂഖം എന്നീ ഗ്രന്ഥങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ശരീരശുദ്ധിയില്‍ അല്‌പംമാത്രം വീഴ്‌ചവരുത്തിയ നളമഹാരാജാവിന്‌ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ കഥ ശുദ്ധിയിലും ആചാരങ്ങളിലും ഹിന്ദുക്കള്‍ എത്രമാത്രം നിഷ്‌ഠയുള്ളവരായിരുന്നു എന്നു തെളിയിക്കുന്നു.

റോമാക്കാരുടെ സമ്പന്നജീവിതത്തിന്റെ ബഹിഃസ്‌ഫുരണം അവരുടെ സ്‌നാനഗൃഹങ്ങളിലും പ്രതിഫലിച്ചിരുന്നു. ആധുനികവാസ്‌തുവിദ്യയെപ്പോലും അതിശയിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രാചീന റോമാക്കാരുടെ സ്‌നാനമന്ദിരങ്ങളുടെ ഘടനയും സംരചനയും. വിപുലമായ സജ്ജീകരണങ്ങള്‍ അവയിലൊക്കെയും ദൃശ്യമാണ്‌. കുളിക്കുന്നവര്‍ക്ക്‌ വസ്‌ത്രങ്ങള്‍ അഴിച്ചുവയ്‌ക്കാനുള്ള മുറികള്‍ പ്രത്യേകമായുണ്ടായിരുന്നു. വസ്‌ത്രങ്ങള്‍ മാറ്റിയശേഷം കുളിക്കാരന്‍ എണ്ണ തേക്കുന്നതിനായുള്ള മുറിയില്‍ പ്രവേശിക്കും. അവിടെ ദേഹമാസകലം എണ്ണതേച്ചു പിടിപ്പിച്ച ശേഷം വ്യായാമം ചെയ്യുന്നതിനായി പ്രത്യേകം സംവിധാനം ചെയ്‌തിട്ടുള്ള ഭാഗത്തേക്കു പോവുകയായി. വ്യായാമം പൂര്‍ത്തിയാക്കിയശേഷം "കാല്‍ ഡാറിയം' എന്ന ഉഷ്‌ണഗൃഹത്തില്‍ പ്രവേശിക്കുന്നു. അവിടെ ശരീരം ചൂടാക്കിയശേഷം ആവി ഏല്‌ക്കാനായി "സുഡാറ്റോറിയം' അല്ലെങ്കില്‍ "ലാക്കോനിക്കം' എന്ന മുറിയിലേക്കു പ്രവേശിക്കുന്നു. ഇവിടെവച്ച്‌ ലോഹനിര്‍മിതമായ ഉരക്കുച്ചു (ബ്രഷ്‌)കൊണ്ട്‌ എണ്ണയും അഴുക്കും തേയ്‌ച്ചുകളഞ്ഞ്‌ ശരീരം വെടിപ്പാക്കുന്നു. തുടര്‍ന്ന്‌ അയാള്‍ ചെറുചൂടില്‍ മുങ്ങിനില്‌ക്കുന്ന മുറിയിലും (ടെപിഡാറിയം) തണുപ്പുമുറിയിലും (ഫ്രിജിഡാറിയം) കഴിഞ്ഞശേഷം തൊട്ടടുത്തുള്ള നീന്തല്‍ ക്കുളത്തില്‍ നീന്തിക്കുളിച്ച്‌ സ്‌നാനം പൂര്‍ത്തിയാക്കുന്നു. വൈവിധ്യപൂര്‍ണമായ ഇത്തരം സ്‌നാനത്തിനുവേണ്ടി സമ്പന്നഗൃഹങ്ങളിലും സംവിധാനങ്ങളുണ്ടായിരുന്നു. കൊട്ടാരങ്ങളില്‍ കുളിയുടെ ഓരോ ഘട്ടവും അതിവിപുലമായി സംവിധാനം ചെയ്യപ്പെട്ടിരുന്നു. സ്‌നാനഗൃഹങ്ങളിലെ അവശ്യഘടകങ്ങള്‍ ഇവയായിരുന്നു: തണുത്ത വെള്ളവും ചൂടുള്ളവെള്ളവും കിട്ടാനുള്ള സംവിധാനം, മുറി ചൂടാക്കാനുള്ള സജ്ജീകരണം, ചൂടുവെള്ളവും തണുത്തവെള്ളവും ശേഖരിച്ചുവച്ച കുളിത്തൊട്ടികള്‍.

പോംപിയിലുള്ള വില്ലാഡിയോ മെഡ്‌ലെ കുളിമുറികള്‍, സ്റ്റാബിയന്‍ സ്‌നാനഗൃഹങ്ങള്‍ എന്നിവയും പ്രാധാന്യമുള്ളവയാണ്‌. ഇവയിലൊക്കെ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്‌നാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റോമിലെ പുരാതനസ്‌നാനഗൃഹങ്ങളോടനുബന്ധിച്ച്‌ സാമൂഹികസമ്മേളനങ്ങള്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. ഉദ്യാനങ്ങള്‍, സ്റ്റേഡിയം, കവിതാപാരായണത്തിനും പ്രസംഗത്തിനും പറ്റിയ മണ്ഡപങ്ങള്‍ എന്നിവയും സ്‌നാനഗൃഹങ്ങള്‍ക്കൊപ്പം നിര്‍മിച്ചുവന്നു. ടൈറ്റസ്‌ (എ.ഡി.81), ഡൊമിഷ്യന്‍ (എ.ഡി.95), ട്രാജന്‍ (എ.ഡി.100), കറാകലാ (എ.ഡി.217), ഡിയോക്‌ളിഷ്യന്‍ (എ.ഡി.305) എന്നിവിടങ്ങളിലെ സ്‌നാനഗൃഹങ്ങള്‍ ഇത്തരത്തിലുള്ളവയാണ്‌. ഇവയ്‌ക്കെല്ലാം പൊതുവായ ഘടനയാണുള്ളത്‌. വിശാലമായ ഉദ്യാനങ്ങള്‍ക്കു ചുറ്റും ക്ലബ്ബുമുറികളും മധ്യഭാഗത്തോ പിന്‍ഭാഗത്തോ പ്രധാന കുളിമുറിയും ഉണ്ടായിരിക്കും. ഫ്രിജിഡാറിയം, കാല്‍ ഡാറിയം, ടെപിഡാറിയം, കളിസ്ഥലം, ചെറിയ കുളിമുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്‌ പ്രധാന സ്‌നാനഗൃഹം. ടെപിഡാറിയം സമ്മേളനമുറിയായാണ്‌ ഉപയോഗിച്ചിരുന്നത്‌. കറാകലായിലെ സ്‌നാനഹൃഹങ്ങളില്‍ തുറസ്സായ നീന്തല്‍ ക്കുളങ്ങളുമുണ്ടായിരുന്നു. അടിമകള്‍ക്കും മറ്റുജോലിക്കാര്‍ക്കും കാല്‍ ഡാറിയത്തിലേക്ക്‌ വരാനും പോകാനുമായി ഭൂഗര്‍ഭ വഴിത്താരകളും നിര്‍മിച്ചിരുന്നു. ഡിയോക്ലീഷ്യന്‍ സ്‌നാനഗൃഹത്തിന്റെ അവശിഷ്‌ടമായ വിശാലമായ ഹാള്‍മുറി അല്‌പം ചില മാറ്റങ്ങളോടെ സെന്റ്‌ മറിയ ഡേഗ്‌ളി ആഞ്‌ജലി പള്ളിയാക്കിയത്‌ വിശ്രുത കലാകാരനായ മൈക്കല്‍ ആഞ്‌ജലോ ആണ്‌. ഇതില്‍ നിന്ന്‌ അന്നത്തെ സ്‌നാനഗൃഹങ്ങളുടെ ആകര്‍ഷകതയും വലുപ്പവും ഊഹിക്കാന്‍ കഴിയും. റോമന്‍ സ്‌നാനഗൃഹങ്ങളില്‍ നിന്ന്‌ ലഭിച്ചിട്ടുള്ള ലൈക്കൂണ്‍ പോലെയുള്ള നിരവധി ശില്‌പങ്ങളില്‍ നിന്ന്‌ സ്‌നാനഗൃഹങ്ങള്‍ അക്കാലത്ത്‌ എത്രകണ്ട്‌ മോടിപിടിപ്പിച്ചിരുന്നു എന്ന്‌ മനസ്സിലാക്കാം. അവയുടെ തറ മുഴുവന്‍ മാര്‍ബിള്‍ പാകി ഭംഗിപ്പെടുത്തിയിരുന്നു. വാതായനങ്ങളുടെ മുകളിലും അരികുകളിലും സ്റ്റക്കോറിലീഫ്‌ പണികള്‍കൊണ്ട്‌ അലങ്കരിക്കുകയും ജനാലമറകള്‍ക്കും കതകുകള്‍ക്കും സ്വര്‍ണം പൂശിയ പിച്ചളകൊണ്ട്‌ അലങ്കാരപ്പണികള്‍ നടത്തുകയും ചെയ്‌തിരുന്നു. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്‌നാനസൗകര്യങ്ങള്‍ ഉണ്ടായിരുന്നു; എന്നാല്‍ തീ കായുന്നതിന്‌ ഇരുകൂട്ടര്‍ക്കും ഒത്തുകൂടാമായിരുന്നു. സഹസ്‌നാനസമ്പ്രദായങ്ങളെക്കുറിച്ച്‌ ആദ്യം രേഖപ്പെടുത്തിയിട്ടുള്ളത്‌ പ്ലിനിയുടെ നാച്ചുറല്‍ ഹിസ്റ്ററിയിലാണ്‌. വ്യഭിചാരകേന്ദ്രങ്ങളിലാണ്‌ ഈ രീതി സാധാരണമായിരുന്നത്‌. മാന്യരായ പൊതുജനങ്ങള്‍ സഹസ്‌നാനത്തെ അവജ്ഞയോടെ വീക്ഷിച്ചുവന്നു.

മധ്യകാലഘട്ടമായപ്പോഴേക്കും ഇത്തരം വിസ്‌തരിച്ചുള്ള സ്‌നാനസമ്പ്രദായം റോമന്‍ സമ്പന്നതയുടെ ഒരു ദുരാചാരമായി കണക്കാക്കപ്പെടാന്‍ തുടങ്ങി. ശുചിത്വവും ആരോഗ്യവും മാത്രമാണ്‌ കുളിയുടെ ലക്ഷ്യമെന്നും അതിനിത്രയേറെ സജ്ജീകരണങ്ങള്‍ ആവശ്യമില്ലെന്നും പുരോഹിതന്മാര്‍ അഭിപ്രായപ്പെട്ടുതുടങ്ങി. മാത്രമല്ല, റോമിലെ വലിയ അക്വിഡക്‌റ്റുകള്‍ തകര്‍ന്നതോടെ സ്‌നാനഗൃഹങ്ങള്‍ അടച്ചിടേണ്ടിവരികയും ചെയ്‌തു. 12-ാം ശതകത്തില്‍ റോമില്‍ പൊതുസ്‌നാനഘട്ടങ്ങള്‍ സാധാരണമായിരുന്നു. 14-15 ശതകം ആയപ്പോഴേക്കും അവ കുപ്രസിദ്ധങ്ങളായിത്തീര്‍ന്നു. ഗോഥിക്‌ ചിത്രകംബളങ്ങളിലും ദാരുശില്‌പങ്ങളിലും അക്കാലത്തെ സ്‌നാനസമ്പ്രദായങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. അവയിലൊക്കെയും സഹസ്‌നാനരംഗങ്ങളാണുള്ളത്‌. ഈ രീതിയില്‍ അന്തര്‍ഭവിച്ച ജുഗുപ്‌സ പ്രതിഫലിപ്പിക്കാനായി വ്യഭിചാരകേന്ദ്രങ്ങളെ "കുളി' എന്നര്‍ഥമുള്ള "ബാന്‍ഗോ' എന്ന ഇറ്റാലിയന്‍ പദം ഉപയോഗിച്ച്‌ പരാമര്‍ശിച്ചുവന്നു. സ്‌ത്രീപുരുഷന്മാര്‍ക്ക്‌ സ്വച്ഛന്ദമായി സമ്മേളിക്കാനുള്ള അവസരം കൊടുത്ത ഈ സ്‌നാനഗൃഹങ്ങള്‍ കുപ്രസിദ്ധങ്ങളായതോടെ അവയെ നിയന്ത്രിക്കേണ്ട ചുമതലയും ചക്രവര്‍ത്തിക്കു വന്നുകൂടി. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കുളിക്കടവുകള്‍ നിര്‍ദേശിച്ചതുകൂടാതെ മധ്യാഹ്നത്തിനു മുമ്പ്‌ പൊതുസ്‌നാനഘട്ടം ഉപയോഗിക്കുന്നതിനെ നിരോധിക്കുകയും ചെയ്‌തു. ദമ്പതിമാര്‍ ഒരുമിച്ചു കുളിക്കുന്നതിനുമാത്രം ഈ നിയമം ബാധകമാക്കിയില്ല.

ക്രിസ്‌തുമതം പ്രാബല്യത്തിലിരുന്ന റോം, ഗ്രീസ്‌ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ കുളിയെ സംബന്ധിച്ച്‌ പള്ളികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരായിരുന്നു. മതഭ്രഷ്‌ടന്മാരോടും ജൂതന്മാരോടും ഒപ്പം ക്രിസ്‌ത്യാനികള്‍ കുളിക്കുന്നതിനെ പുരോഹിതന്മാര്‍ വിലക്കുകയുണ്ടായി. യഹൂദരുടെ നിയമസംഹിതയില്‍ ശുചിത്വത്തിന്‌ കുളി അനുപേക്ഷണീയമാണെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ആദ്യകാലത്തു തന്നെ ഇസ്‌ലാം മതകര്‍മങ്ങളില്‍ കുളിക്കു പ്രാധാന്യം നല്‌കിയിരുന്നു. മധ്യശതകങ്ങളില്‍ സ്‌പെയിന്‍ ഭരിച്ചിരുന്ന മൂര്‍ വംശക്കാര്‍ കുളിയിലും ശുചിത്വത്തിലും റോമന്‍-ഗ്രീക്‌ ജനതകളേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. പൊതുസ്‌നാനഘട്ടങ്ങള്‍ കൂടാതെ ഭവനങ്ങളിലും പ്രത്യേക കുളിമുറികള്‍ സജ്ജമാക്കുന്നതില്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ക്രിസ്‌ത്യാനികള്‍ വീണ്ടും സ്‌പെയിന്‍ കൈയടക്കിയപ്പോള്‍ മൂര്‍വര്‍ഗക്കാരുടെ സ്‌നാനഘട്ടങ്ങളെല്ലാം ഇടിച്ചുനിരത്തുകയും അവര്‍ കുളിക്കാനേ പാടില്ല എന്ന നിയമം കൊണ്ടുവരികയും ചെയ്‌തു. കുളിയും ശുചിത്വവും നിഷ്‌ഠയായി പാലിച്ചിരുന്നതിനാല്‍ യൂറോപ്പില്‍ പരക്കെയുണ്ടായിരുന്ന കുഷ്‌ഠരോഗം മുഹമ്മദീയരെ ബാധിച്ചിരുന്നില്ല. റഷ്യക്കാര്‍ക്കും കുളി പണ്ടുമുതല്‌ക്കേ പ്രധാനമായിരുന്നു. ആവികൊണ്ടശേഷം തണുത്ത ജലത്തില്‍ മുങ്ങിക്കുളിക്കാനാണ്‌ ഇവര്‍ ഇഷ്‌ടപ്പെട്ടിരുന്നത്‌. ഫിന്‍ലന്‍ഡില്‍ പ്രചാരത്തിലുള്ള "സവോണ' അഥവാ ആവിയില്‍ ക്കുളി എന്ന സമ്പ്രദായം ലോകപ്രശസ്‌തി ആര്‍ജിച്ചതാണ്‌. ചുട്ടുപഴുത്ത കല്ലുകളില്‍ ജലംപതിപ്പിച്ച്‌ അതില്‍ നിന്നുപൊങ്ങുന്ന നീരാവിയില്‍ ശരീരം വിയര്‍പ്പിച്ചശേഷം ജലാശയത്തില്‍ മുങ്ങുകയോ മഞ്ഞില്‍ ക്കിടന്ന്‌ ഉരുളുകയോ ചെയ്യുക എന്നതാണ്‌ സവോണയുടെ രീതി. രക്തസഞ്ചാരം വര്‍ധിപ്പിക്കാനായി പൂവരശിന്റെ ചെറിയ കൊമ്പുകള്‍കൊണ്ട്‌ സ്‌ത്രീപുരുഷന്മാര്‍ അന്യോന്യം ശരീരത്തില്‍ ചെറുതായി അടിക്കുന്ന പതിവും പഴയകാലത്തെ സവോണ സ്‌നാനഗൃഹങ്ങളില്‍ ഉണ്ടായിരുന്നു.

ജപ്പാനിലും ചൈനയിലും കുളി ഒരു ദൈനംദിന നിഷ്‌ഠയായിത്തന്നെ തുടര്‍ന്നിരുന്നുവെങ്കിലും ജപ്പാനിലാണ്‌ കുളിക്ക്‌ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇവിടെ പൊതുസ്ഥലങ്ങളിലും ഗൃഹങ്ങളിലും കുളിക്കാനായി ചൂടുവെള്ളം നിറച്ച വലിയ തൊട്ടികള്‍ സൗകര്യപ്പെടുത്തിയതിനു പുറമേ ഔഷധജലതടാകങ്ങളുടെ അടുത്തായി ധാരാളം സ്‌നാനഗൃഹങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തുവന്നു. "ഷികോകു' ദ്വീപിലെ മത്സുയാമായ്‌ക്കടുത്തുള്ള കുളിമുറികള്‍ ഇതിനുദാഹരണമാണ്‌. പൊതുസ്‌നാനത്തിനായി വലിയ കുളങ്ങള്‍ക്കും ജലാശയത്തിനും ചുറ്റുമായി പടവുകള്‍ നിര്‍മിച്ചുവന്നു. ഇതോടൊപ്പം വസ്‌ത്രം ധരിക്കുന്നതിനായി ചെറിയ മുറികളും സംവിധാനം ചെയ്‌തുവന്നു. വലിയ സ്‌നാനഗൃഹങ്ങളില്‍ ചായസത്‌ക്കാരത്തിനും വിനോദത്തിനും ഉള്ള ഏര്‍പ്പാടുകളും ഉണ്ട്‌. ശരീരം മുഴുവന്‍ എണ്ണ തേച്ചുതിരുമ്മിക്കുന്ന രീതിയും ജപ്പാനില്‍ സര്‍വസാധാരണമാണ്‌.

പൗരസ്‌ത്യരാജ്യക്കാര്‍, പ്രത്യേകിച്ച്‌ ഭാരതീയര്‍ സ്‌നാനത്തോടു കാണിച്ചിരുന്ന മമത പാശ്ചാത്യരാജ്യങ്ങളില്‍ ഉണ്ടായിരുന്നില്ല. വ്യാവസായിക വിപ്ലവത്തെ തുടര്‍ന്നാണ്‌ പാശ്ചാത്യരാജ്യങ്ങളില്‍ ശുചിത്വബോധം കൂടുതലായുണ്ടായത്‌. ഇതേത്തുടര്‍ന്ന്‌ പൊതുജനങ്ങള്‍ക്കായി ധാരാളം കുളിമുറികള്‍ നിര്‍മിക്കപ്പെട്ടു. കായികാഭ്യാസങ്ങളോട്‌ ജനങ്ങള്‍ താത്‌പര്യം കാണിച്ചതോടെ ഷവര്‍ബാത്തും നീന്തല്‍ ക്കുളങ്ങളും സാധാരണയായി. ഡ്രസ്‌ഡനിലെ ഗ്വെന്റ്‌സ്‌ ബാത്ത്‌ ഹാനോവറിലെ മുന്‍സിപ്പല്‍ നീന്തല്‍ ക്കുളം, കാള്‍മ്യുള്ളെറിലെ പൊതുസ്‌നാനഘട്ടം എന്നിവ അതിമനോഹരമായും ശാസ്‌ത്രീയമായും സംവിധാനം ചെയ്യപ്പെട്ടവയാണ്‌. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കുളി മിക്കരാജ്യങ്ങളിലും ഇന്ന്‌ പ്രചാരത്തിലുണ്ട്‌. ജര്‍മനിയിലെ ബാദന്‍-ബാദെന്‍, ചെക്കോസ്ലോവാക്യയിലെ കാര്‍ലോവിവാറി, ഫ്രാന്‍സിലെ എയ്‌ലെബെയ്‌ന്‍, ഇംഗ്ലണ്ടിലെ ബാത്ത്‌ ആന്‍ഡ്‌ ഹാരോ ഗേറ്റ്‌, യു.എസ്സിലെ ഹോട്ട്‌ സ്‌പ്രിങ്‌സ്‌ എന്നിവ പ്രസിദ്ധങ്ങളാണ്‌. അതിപുരാതനകാലം മുതല്‍ കേരളീയര്‍ കുളിക്കു നല്‌കി വന്നിട്ടുള്ള പ്രാധാന്യം മറ്റൊരു ജനതയും നല്‌കിയിരുന്നതായി കാണുന്നില്ല. പ്രഭാതത്തിലും സായാഹ്നത്തിലും കുളിക്കുക എന്നത്‌ കേരളീയര്‍ ഒരു നിയമംപോലെ ആചരിച്ചുവരുന്നു.

വടക്കന്‍ പാട്ടുകളില്‍ നിന്ന്‌ കേരളത്തിലെ അക്കാലത്തെ സാമൂഹ്യജീവിതത്തില്‍ സ്‌നാനത്തിനു കല്‌പിച്ചിരുന്ന പ്രാധാന്യം മനസ്സിലാക്കാം. തറവാടുകളിലെ ദിനചര്യയില്‍ കുളിക്ക്‌ അതിപ്രധാനമായ സ്ഥാനമാണ്‌ ഉണ്ടായിരുന്നത്‌.

ചുറ്റും കല്‌പടവുകളുള്ള വലിയ കുളങ്ങളോ അമ്പലങ്ങളോടനുബന്ധിച്ചുള്ള സ്‌നാനഘട്ടങ്ങളോ ആണ്‌ പൊതുസ്‌നാനത്തിനായി കേരളത്തില്‍ ഉപയോഗിച്ചുവരുന്നത്‌. നഗരങ്ങളില്‍ പൊതുസ്‌നാനത്തിനായി കുളിമുറികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും കേരളത്തിലെ ഗ്രാമങ്ങളില്‍ ഗൃഹത്തോടനുബന്ധിച്ചുള്ള കുളങ്ങളില്‍ കുളിക്കുക എന്നത്‌ സാധാരണമാണ്‌. എണ്ണ തേച്ചുള്ള കുളി കേരളീയര്‍ക്ക്‌ അനുപേക്ഷണീയമാണ്‌. കുളിയെക്കുറിച്ചു രസകരമായ പല വസ്‌തുതകളും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു. ഫ്രാന്‍സിലെ ചക്രവര്‍ത്തിയായിരുന്ന ലൂയി തകകക ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ കുളിച്ചിട്ടുള്ളൂ. തന്റെ ഞരമ്പുരോഗത്തിന്‌ കാരണം ആ കുളിയാണെന്നു തെറ്റിദ്ധരിച്ച ഇദ്ദേഹം പ്രജകളുടെ ആരോഗ്യത്തെക്കരുതി കുളി നിരോധിക്കുകയും ചെയ്‌തുവത്ര. സ്‌പെയിനിലെ രാജ്ഞിയായിരുന്ന ഇസബെല്ല ജനിച്ചപ്പോഴും വിവാഹാവസരത്തിലും മാത്രമാണ്‌ കുളിച്ചത്‌. അമേരിക്കയിലെ മസാച്യുസെറ്റില്‍ 1842-ല്‍ പോലും ആരോഗ്യപരമായ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാത്രമേ കുളിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഓഹിയൊ, പെന്‍സില്‍ വേനിയ, വര്‍ജീനിയ എന്നിവിടങ്ങളില്‍ കുളിക്കു റേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. അക്കാലത്തു കുളിമുറി അമേരിക്കയില്‍ അജ്ഞാതമായിരുന്നു. 1851-ല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഔദ്യോഗികവസതിയില്‍ കുളിമുറി പണിയിച്ചപ്പോള്‍ അതൊരു ധൂര്‍ത്താണെന്നു പറഞ്ഞു ബഹളം കൂട്ടുകയുണ്ടായി. കഴുതപ്പാലിലും ഒലിവെണ്ണയിലും 70 പ്രാവശ്യം കുളിച്ചാല്‍ ആരോഗ്യവും സൗന്ദര്യവും വര്‍ധിക്കുമെന്ന പൈതഗോറസ്സിന്റെ ഉപദേശത്തെ നീറൊ ചക്രവര്‍ത്തിയുടെ രാജ്ഞി പാച്ചിയ അക്ഷരംപ്രതി അനുസരിച്ചിരുന്നുപോല്‍ . ഈജിപ്‌തിലെ ക്ലിയോപാട്ര സ്റ്റ്രോബറിപ്പഴച്ചാറും ഒലിവെണ്ണയും സുഗന്ധതൈലവും കലര്‍ത്തിയ വെള്ളത്തിലാണ്‌ കുളിച്ചിരുന്നത്‌. യൂറോപ്പില്‍ കൗണ്ടസ്സ്‌ ബാന്‍തോറി ചോരയില്‍ കുളിച്ചു തന്റെ സൗന്ദര്യം പരിരക്ഷിച്ചിരുന്നു. അറേബ്യയിലെയും തുര്‍ക്കിയിലെയും ജനങ്ങള്‍ ജലദൗര്‍ലഭ്യം നിമിത്തം പൊടിമണല്‍ കൊണ്ടാണ്‌ ദേഹശുദ്ധി വരുത്തിയിരുന്നത്‌. ഭാരതത്തിലെ രാജ്ഞിമാര്‍ പാലില്‍ മുങ്ങിക്കുളിച്ചിരുന്നു. മഞ്ഞുമൂടിയ തടാകങ്ങളിലെടുത്തുചാടി കുളിച്ചു രസിക്കുന്നതില്‍ തത്‌പരനായിരുന്നുവത്ര ബാബര്‍ ചക്രവര്‍ത്തി. ആയുര്‍വേദവിധി അനുസരിച്ചും പ്രകൃതിചികിത്സയുടെ ഭാഗമായും വിവിധതരത്തിലുള്ള ലായനികളും ഔഷധങ്ങളും ഉപയോഗിച്ചുള്ള കുളി ഇന്ത്യയില്‍ പൊതുവേ പ്രചാരത്തിലുണ്ട്‌. മണ്ണ്‌, റേഡിയോ ആക്‌റ്റീവതയുള്ള ചെളി, ഔഷധ വേരുകളുടെ രസം, അമോണിയ എന്നിവ ചികിത്സയുടെ ഭാഗമായി കുളിക്കുപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍